Wednesday, January 23, 2013

മരണവഴിയിലൂടെ ...

മരണവഴിയിലൂടെ
നടക്കുകയായിരുന്നു,
പ്രതീക്ഷകള്‍ മങ്ങിമായുന്ന
ഇരുട്ടിലേയ്ക്കു പോകുന്ന വഴി,

വഴിയോരത്ത് ഒരുവന്‍
ജീവന് കേഴുന്നു
അവനും അങ്ങോട്ടാണെന്നു
മനസിലായി,

പക്ഷെ അവന്‍ എന്റെ വിപരീതവഴിയിലേയ്ക്കാണ്
വിരല്‍ ചൂണ്ടിയത് .
ഞാന്‍ ആ ദിശയിലേയ്ക്ക് തിരിഞ്ഞുനോക്കി
അവന്റെ പ്രതീക്ഷകളുടെ വസന്തം ഞാനും കണ്ടു.

ഇപ്പോള്‍
ആശുപത്രിയിലവന്‍
ജീവന്മരണപോരാട്ടത്തില്‍ ,
അവന്റെ ബന്ധുക്കളും ഡോക്ടര്‍മാരും
നേഴ്സുമാരും
എന്നെ ജീവന്റെ വില പഠിപ്പിയ്ക്കുന്ന
അധ്യാപകരായി ...!


പുറത്തിറങ്ങിയപ്പോള്‍ ,
രഥമെത്ര ചലിച്ചാലും
യാത്ര നിര്‍ത്തേണ്ടത് സമയമെന്ന് പറഞ്ഞു
എന്റെ പ്രതീക്ഷകള്‍ വസന്തം
ചുരത്തി നില്‍ക്കുന്നു ......

Saturday, December 15, 2012

ശലഭം എത്തിച്ചേരുന്ന പൂവ്


ദിനരാത്രങ്ങളിലൂടെ
ഋതുക്കളോരോന്നും ഒഴുകിയകലുന്നു,
മനസ്സിന്നുള്‍ച്ചൂടില്‍
വെന്തെരിയുന്ന ഓര്‍മകള്‍ക്ക്
ക്ഷാരനിറം.

തേന്‍ തേടിയകലുന്ന-
ശലഭം കണക്കെ
പ്രണയത്തെ പിന്തുടരുന്ന
ജീവന്റെ ദാഹം.

ഒടുവില്‍ മധുവിന്റെ മാധുര്യം
ഒരു പാഴ്കിനാവെന്നു
ഈ പ്രണയശലഭമറിയുന്നു,

എങ്കിലും ദുര്‍ബലമായ ചിറകുകള്‍ വീശി
വീണ്ടും അതിനായി...

പക്ഷെ ....
ദിക്കുകള്‍ പ്രലോഭനത്തിന്റെ
കൈകള്‍നീട്ടി എത്ര വിളിച്ചാലും...
തനിയ്ക്കായി വിരിഞ്ഞുനില്‍ക്കുന്ന
പൂവിലേയ്ക്ക്
ചിറകുകള്‍ താനെയെത്തിയ്ക്കും എന്ന്
ശലഭമെന്തേ അറിയുന്നില്ല ....!!

Sunday, August 26, 2012

മാതൃക!!


എഴഴകുമായൊരു സുന്ദരി നീ
ഭുജിയ്ക്കുമ്പോള്‍
ശുദ്ധിതന്‍ വെളിച്ചം
പരക്കുന്നു ഭൂവിലെങ്ങും,

മാതൃത്വമകന്നോരയല്‍ക്കാരി-
ക്കുയിലിന്റെ കുഞ്ഞിനെ
പോറ്റി വളര്‍ത്തിയും ...

ഭൂമി വെടിഞ്ഞവര്‍ക്കായ്
ആണ്ടിലൊരിക്കല്‍
ഒരു ഉരുളചോറ് മാത്രം
മനസറിഞ്ഞു മനുഷ്യന്‍ തന്നത്
ഭക്ഷിച്ചും നീയെങ്ങുമെങ്ങും നിറയുന്നു .

രാത്രിവര്‍ണ്ണമെങ്കിലും
നീ പകലോന്റെ കൂട്ടുകാരിയാണ്‌,

നിറങ്ങള്‍ മാറാത്ത
കാകാ വിളിയുടെ സംഗീതം മാറ്റാത്ത
നിന്നെ
മാതൃകയാക്കണം ....

Sunday, July 15, 2012

പ്രണയത്തിനു ശേഷം .!


പ്രണയത്തിന്‍
മായികഭ്രമത്തില്‍
മാഞ്ഞു പോകുന്ന
സമയങ്ങളെല്ലാം
മറ്റൊരു നാള്‍
ചിന്തയില്‍ വരികയാണ്.

തനിക്കേകിയ
പ്രണയമുന്തിരിച്ചാറിന്‍ മാധുര്യം
നുണഞ്ഞണയും മുന്‍പ് ?

മുത്തു പൊഴിയും
ചിരിതന്‍ മറവില്‍ ,
നേരിയ സ്വാര്‍ത്ഥതയ്ക്ക് മേല്‍
കാര്യകാരണങ്ങള്‍ നിരന്നീടും ,
പ്രണയമെന്ന വികാരത്തിന്‍
പ്രഹരമെല്‍ക്കുമ്പോള്‍ !!

അമൃതേകുന്ന പ്രണയത്തിന്‍
രാവുകളെ പകലായി
മാറ്റിയെഴുതുമ്പോഴും ,
ജീവന്റെ അംശം
മെല്ലെ നിലച്ചീടുന്നു .

പിറവിയുടെ കര്‍മ്മങ്ങള്‍ക്കായ്
ബാക്കിയാകുന്ന ജീവാംശത്തിനു
ഓര്‍മ്മിക്കാന്‍ ,
കനലെരിയുന്ന ഓര്‍മ്മകളും
ആറടി മണ്ണിന്‍
ആഴമേറിയ
ലക്ഷ്യങ്ങളും മാത്രം .!!

Thursday, June 28, 2012

.............

മഴയായെന്റെ ഹൃദയതാപമകറ്റി
പുതുമണ്ണിന്‍ ഗന്ധമേകി
നീ അണയുമെന്ന്
ഞാന്‍ നിനച്ചിരുന്നില്ല.

നീലാകാശത്ത്‌
കാര്‍മേഘച്ചുരുള്‍ പിണഞ്ഞു
മഴയായ് നീ പെയ്തിറങ്ങുമെന്ന്...

ചാറ്റല്‍മഴത്തുള്ളികളാല്‍ നിന്മുഖം
രത്നമണികളണിയുമ്പോള്‍
അതിനെയെന്റെ
സ്നേഹചുംബനം കവരുമെന്ന്....

ഓരോ രത്നകണത്തിലും
എന്റെ രൂപം തെളിയുമ്പോള്‍
സ്വപ്നങ്ങളൊക്കെയും
സഫലമാകുമെന്ന് .....

ഒടുവില്‍ മണ്ണിലേക്ക്
പെയ്തു തീര്‍ന്നൊരു മഴപോലെ
സ്വപ്നങ്ങളും അഭിലാഷങ്ങളും
പൂര്‍ത്തിയാക്കി മടങ്ങുമെന്ന്....

ഞാന്‍ നിനച്ചിരുന്നില്ല.

Saturday, June 9, 2012

ഇതുമൊരു വാര്‍ധക്യം ..


പ്രായമേറുമ്പോള്‍ ചിലര്‍
പാരിനു വേണ്ടി
പ്രാര്‍ഥിച്ചിരിയ്ക്കാതെ
വിഷയസുഖത്തിനായി
അലയുന്നു.

വാര്‍ദ്ധക്യം ജരാനരയേകിയിട്ടും
കരിതേച്ചു മിനുക്കി
കാമകേളിക്കായി
യൌവ്വനംതേടും വൃദ്ധകള്‍ .

നാടിനു വിപത്തെന്നു
അറിഞ്ഞീടാതെ ചിലര്‍
ബ്യൂട്ടീ പാര്‍ലറുകളില്‍
കൊഴുപ്പിച്ച ചര്‍മ്മവുമായി
കോമാളി വേഷം കെട്ടിയാടുന്നു .

പ്രായത്തെ തോല്പ്പിയ്ക്കും
മാനസങ്ങളില്‍
കാമം ഫണംവിടര്‍ത്തുമ്പോള്‍
ജരാനരകള്‍ വകവയ്ക്കാതെ
മാംസംതേടി ചില
മാളങ്ങളിലേയ്ക്കിഴയുന്നു .

അക്ഷരങ്ങളെ
വ്യഭിചരിച്ചു നിന്ദിക്കുന്നവര്‍ ,
തന്റെ ചെറുമക്കളെ
ഹരിശ്രീ കുറിപ്പിക്കുമ്പോള്‍
ഭാവിയില്‍ അവര്‍ക്കത്‌
പിഴച്ചേയ്ക്കാം ...!!

Saturday, May 12, 2012

കണക്ക് തെറ്റിയ പുസ്തകം !

ഭൂതകാലങ്ങളിലെ
അക്ഷരത്തെറ്റിന്റെ
താളുകള്‍ തിരുത്തി
വര്‍ത്തമാനത്തിലേയ്ക്ക്
കൂട്ടിയിണക്കവേ

അറിയാതെ പെയ്തൊരു
അശ്രുമഴയില്‍
ഓര്‍മ്മമുത്തുകള്‍
കുതിര്‍ന്നു മാഞ്ഞു ..

അവ ഓരോന്നായി
ഒപ്പിയെടുക്കുമ്പോള്‍
താളുകള്‍ പലതും
കീറിപ്പോയി.

സ്മൃതിഭ്രംശം
സ്മൃതിഭ്രംശം

കണ്ണീരിന്റെ നനവൂറ്റിയ
പുസ്തകത്തിലവശേഷിച്ചത്
ദുഖഭാരം.

ഒടുവിലത്തെ താളില്‍
ആറടിമണ്ണിന്റെയും
ചാരത്തിന്റെയും
കഥയെഴുതി ഞാന്‍
പുസ്തകം മടക്കി..

Friday, April 27, 2012

വേര്‍പാടിന്‍ തിളക്കം ...



നിലാശോഭയിലുദിച്ച
സ്വപ്‌നങ്ങളില്‍
കാത്തിരുന്ന ദിനങ്ങള്‍ക്ക്
നിത്യനിദ്ര .

സ്മൃതിവീഥികളിലെവിടെയോ
നിന്റെ മുഖം
വക്കുടഞ്ഞു കിടക്കുന്നു.

നിശാസ്വപ്നങ്ങള്‍ക്ക് ,
പകല്‍ദൂരങ്ങള്‍ക്ക് ,
കാലഭേദങ്ങള്‍ക്ക് ,
നിരാശയുടെ ഭാരം.

രാക്കിളികള്‍ പറന്നകലുന്നു,
താരകങ്ങള്‍ മേഘകൂട്ടിലൊളിയ്ക്കുന്നു,
നീയോ... പ്രണയാകാശത്തെ
ശാശ്വത ചന്ദ്രബിംബം .

പക്ഷേ..വേര്‍പാടിന്റെ
യാഥാര്‍ത്ഥ്യത്തിനു
സൂര്യതാപത്തെക്കാള്‍ തീക്ഷ്ണത,
മനമുരുകുകയാണ്.

കണ്ണുനീര്‍ത്തുള്ളികള്‍
മംഗളങ്ങളായി നിനക്കര്‍പ്പിയ്ക്കുന്നു,
പുനര്‍ജ്ജനിയുടെ തുടികൊട്ടിനു
കൊതിയ്ക്കുകയാണ് ...

കാലപ്പെരുമഴയെ അതിജീവിച്ച
ഓര്‍മ്മമഴകളില്‍ പ്രണയം
ആദ്യദര്‍ശനത്തിന്റെ
ക്ഷേത്രനടയില്‍ കെട്ടിക്കിടക്കും,
അവിടെ നിന്നൊരു കുളിര്‍ നമ്മിലും...

Monday, March 5, 2012

നീയാണെന്‍ സ്വപ്നം !!

കാതോര്‍ത്തിരുന്നു ഞാന്‍ ,
നിന്‍ സ്വരമെന്‍ കാതോര-
ത്തണയുമെന്നോരോദിനവും..
കനവുകള്‍ പേറുമെന്‍
കണ്ണിമകള്‍ നിനക്കായ്
സഖീ തുറന്നിരുന്നു .

പെയ്യാതെ പോയ
കാര്‍മേഘങ്ങളിന്നു
പെയ്തൊഴിഞ്ഞീടവേ,യെന്‍
കണ്ണുനീര്‍ത്തുള്ളികള്‍
മണ്ണിലൂര്‍ന്നു വറ്റി,
വര്‍ണ്ണങ്ങളിറ്റു സ്വപ്‌നങ്ങളു-
മെങ്ങോ യാത്രയായ് ..

സ്വന്തമായോരോ സ്വപ്നവും
വര്‍ണ്ണങ്ങളെറുമ്പോഴും
സ്വപ്നസ്വന്തങ്ങള്‍ എന്നില്‍
നിന്നകന്നകന്നു പോയി ..

ഒരുനാളനുരാഗത്തിനു മീതെ
കണ്ണീരാലൊരുപിടി മണ്ണ്...

ആ മണ്ണിലലിഞ്ഞെന്റെ
ദേഹിയും കിനാക്കളും
യാത്രചൊല്ലിയകലുമ്പോള്‍
എന്നാത്മാവ് നിന്നോട് മന്ത്രിക്കും,

"നീയാണെന്‍ സ്വപ്നമെന്നും
നീ തന്നെയെന്‍ ജീവനെന്നും "

Wednesday, October 26, 2011

നീ കേള്‍ക്ക .... !

എന്മനം ആകാശമായെങ്കി-
ലതിലൊരു താരകമായി
നീയരികിലുണ്ടാകുമെന്നു നിനച്ചു
കരുതിവച്ച നിശകളെയേകാന്‍
ഇനിയെത്ര രാവുകള്‍
കാത്തിരിക്കണം .

പൂവുകള്‍ പുഞ്ചിരിക്കുമ്പോഴും
ഇളംതെന്നല്‍ തഴുകുമ്പോഴും
സ്വപ്‌നങ്ങള്‍ തലോടുമ്പോഴും
ഓര്‍ക്കുക,
നീയാകുന്ന വെള്ളിനക്ഷത്രത്തിനായ്
കത്തുനില്‍ക്കുകയാണ് ഞാന്‍ .

മഴമേഘങ്ങളെന്നില്‍ നിന്നു
നിന്നെയകറ്റുമ്പോള്‍ പെയ്തിറങ്ങുന്ന
കണ്ണുനീര്‍ തുള്ളികള്‍
മണ്ണിന്റെ ഗന്ധമേകി
എന്നില്‍ വന്നണയുന്നു

ഒടുവില്‍ നീ എന്റെ ആകാശത്തില്‍
നിന്നകന്നുപോയ്
മറ്റൊരു താരകമായി
ഇണചേര്‍ന്നു
പുതുതാരകത്തിനു ജന്മമേകി
ശോഭ പരത്തുന്നേരം ...
നിശകള്‍ മറന്നുപോയെന്‍
നയനങ്ങള്‍ക്ക് പകലുകള്‍
മാത്രം കൂട്ടിരുന്നു .

ഒരു നാള്‍ നീ തിരിച്ചറിയുന്ന നിശ,
അന്നെന്‍ നയനങ്ങളിലുദിച്ച്
മനസ്സില്‍ വിടരാനാകില്ല നിനക്ക്,
നിത്യസുഷുപ്തിയുടെ ആഴങ്ങളിലേയ്ക് കണ്ണുകളും
ആഗ്രഹങ്ങളുടെ ചുടലയിലേയ്ക്കു -
എന്റെ ആകാശവും വിരുന്നുപോയിട്ടുണ്ടാകും .

Tuesday, August 16, 2011

ത്രി മൂര്‍ത്തികള്‍ !!

പുലരുവാനേറെയുണ്ടെങ്കിലും
തണുപ്പില്‍ കുളിച്ചു
മന്ത്രോച്ചാരണവുമായ്
മണിമുഴക്കി തിരുനട തുറന്നു
മനുഷ്യര്‍ക്കായി പ്രാര്‍ത്ഥിക്കുന്നവന്‍

കര്‍പ്പൂര ഗന്ധമേറ്റ് ,പാപങ്ങ -
ളകറ്റാന്‍ കണ്ണുകളിലമര്‍ത്തി
തീര്‍ത്ത ജലം തലയിലേന്തി
ചന്ദനം പൂശുന്നോര്‍ക്കായ്...

പട്ടിണിയകറ്റാന്‍ ദക്ഷിണയ്ക്കായ്
ഭിക്ഷാം ദേഹിയാകുന്നവന്റെ
ദുഃഖം കേള്‍ക്കാന്‍
ഈശ്വരന് സമയമില്ലത്രേ

എങ്കിലും
കച്ചവട മന്ത്രങ്ങള്‍
ഉരുവിട്ട്, മുടി കാട്ടി ,
ഭസ്മം കൊണ്ടവന്‍
ധനികനായി !

വിശ്വതിനായി പ്രാര്‍ത്ഥിച്ച്
"അമ്പല" മെന്ന
മൂന്നക്ഷരത്തില്‍ വളരുന്നവന്‍ !

********************
ആറുദിനങ്ങളുടെ പാപമകറ്റാന്‍
ഒരു ദിനം കുംബസാരിക്കുന്ന
നാട്ടു പ്രമാണിമാരുടെ -
വ്യഭിചാരകഥകള്‍കേട്ടു
മനംനൊന്തവന്‍ വികാരി !

കൂട്ട പ്രാര്‍ത്ഥന ചെവി -
കൊള്‍കയില്ല നിന്‍ രക്ഷകനെന്ന -
പുതു നിയമത്തെ വൃഥാ
അവഗണിച്ചു പ്രാര്‍ത്ഥിക്കുന്നോര്‍

പട്ടിണിയകറ്റാന്‍ അവനു വേണ്ട
ഒരു ഭിക്ഷാംദേഹിയുടെ പാന പാത്രം,
വിദ്യാഭ്യാസമെന്ന കച്ചവടമവനെ
ധനികനായ് തീര്‍ത്തിടുന്നു

'ചര്‍ച്ചെ 'ന്ന മൂന്നക്ഷരത്തില്‍
തളിര്‍ത്തു വളരുന്നവന്‍ !!

*********************
നിസ്കാര തഴംബിന്‍ ചൂട് പറ്റി
പാപത്തിന്‍ കറയകറ്റി
ശുദ്ധജലത്തില്‍ വൃത്തിയായ്
നിസ്കരിക്കുന്നോര്‍ !

അതിരാവിലെ വിളിചോതുന്ന
ബാങ്ക് വിളിയുടെ വിശുദ്ധിയില്‍
ദിനം തുടങ്ങുന്നോര്‍ !!!

പട്ടിണിയകറ്റാന്‍ അവനുമുണ്ട്
കച്ചവടത്തിന്റെ പച്ച നേരുകള്‍

"മോസ്ക്" എന്ന മൂന്നക്ഷര
ചന്ദ്രകല ശോഭയില്‍
ദിനം കഴിയുന്നോര്‍ !!!
***************

ഗീതയും ബൈബിളും
ഖുറാനും അരുള്‍ചെയ്ത
സത്യങ്ങളൊന്നെങ്കിലും
മനുഷ്യന്‍ ഗതിമാറി
ചിന്ത മാറി,വിശ്വസമകറ്റി
നാടിന്‍റെ നാരായ വേരുകള്‍
ചിന്നഭിന്നമാക്കി .

മാവേലി നാടുവാണീടാത്ത
ഇക്കാലം
മാനുജരെല്ലാം രണ്ടും മൂന്നുംപോലെ .....

Sunday, August 7, 2011

ചാരുകസേര !!!

തറവാട്ടിലെ കാരണവര്‍
അവനുമേല്‍ ചാരിക്കിടന്നു
കൈകളില്‍ കാലുകള്‍ കയറ്റി
കോളാമ്പി ഏല്‍പ്പിച്ച കാലങ്ങള്‍ ...

ആറടിവസ്ത്രത്തില്‍
കോലുകളുടക്കി
നാല്‍ക്കാലില്‍ നിലയുറപ്പിച്ചു
കാരണവന്‍ ഞാനെന്ന മട്ടില്‍
വരാന്തകളിലവന്‍
ഞെളിഞ്ഞിരിക്കും ....

ആസനസ്ഥനാകുന്നോര്‍
ചാഞ്ഞ വസ്ത്രത്തിന്മേല്‍
വെറ്റിലമുറുക്കി
പഴംപുരാണമഴിച്ചിടും .

ദിനങ്ങള്‍ കഴിയവേ
ശോഷിച്ചശരീരത്തിലെ -
ഭാഗമറ്റു ഉപകാരമില്ലാത്ത
ശരീരത്തെ മച്ചിന്‍ പുറത്തിലേറ്റി
വാതിലടയ്ക്കും .

കാലങ്ങള്‍ മാറി ,

ഭാഗത്തിനായ്
അംഗംക്കുറിക്കുന്ന മക്കളെല്ലാം
ഓരോന്നോരോന്നായ്
കൊണ്ട് പോകവേ
അവനെ മാത്രം ശ്രദ്ധിച്ചില്ല !

ഒടുവില്‍ ,.

കാര്യസ്ഥന്‍
സ്വമേനി ചൂടുപിടിപ്പിക്കാന്‍
വിറകു കഷ്ണങ്ങളാക്കി മാറ്റവേ
കത്തിയമര്‍ന്നു
പുക നിറഭേദങ്ങളോടെ
ആകാശത്തുയര്‍ന്നു പറന്നു ....

സുഖത്തിനായി
ശരീരം നല്കിയൊടുവില്‍
സുഖത്തിനായതു
കത്തിയ്ക്കാനുമേകി ,

നാളെ മനുഷ്യദേഹം
കത്തിയെരിയുന്ന
പുകപടലത്തിന്‍ മീതെ
ചാരുകസേര തെളിയും ,

രണ്ടുകാലുമായി
ജീവനോടെയോ
നാലുകാലുമായി
ജീവനില്ലാഞ്ഞോ
എല്ലാമൊന്നു തന്നെയെന്നു
പതിയെ പറയും .

Wednesday, July 27, 2011

ഇനിയും കൊഴിയാതെ ഒരില

പേറ്റുനോവറിയാതെ പ്രകൃതിയും
ഋതുസോദരന്മാരും
താലോലിച്ച തേന്മാവിന്‍ തൈ .

പൂത്തുകായ്ച്ചു
മേല്ക്കുരമേല്‍ ചാഞ്ഞ്
കുഞ്ഞിക്കിളികള്‍ക്ക് കൂടേകി,
കുട്ടികളെ ഊഞ്ഞാലാട്ടി ,
മാമ്പഴഗന്ധം ചുരത്തി
വളര്‍ന്നു പന്തലിച്ചു

ചാഞ്ഞചില്ലയെ
ഛെദിക്കാനെത്തിയ
വേടനോട് പരിഭവിച്ച് ,
ശിശിരവും ശരത്തും
കൂടെപ്പിറന്ന ഇലകള്‍ കൊണ്ടുപോയിട്ടും
ഒന്നുമാത്രം കൊഴിയാതെ നിന്നു !!

മണ്ണിലലിഞ്ഞ
കൂടെപ്പിറന്നോരുടെ
അരികിലെത്തി
മറ്റൊരു തൈന്മാവിന്‍തൈക്കൊരു
ഗുണമായി മാറുമെന്നു
സ്വാന്തനിക്കെ !!!

ഒരുനാള്‍ ,
ഭ്രാന്തുപിടിച്ചോരു മനുഷ്യന്‍
മാവിന്‍ തടി വെട്ടി
പട്ടുമെത്തവിരിക്കാനായി മുറിച്ചനേരം
ഇനിയും കൊഴിയാത്ത ഇല
മണ്ണില്‍പ്പതിച്ചു .

ഒരുനാള്‍ തണലേകിയ
മാവിന്‍പുറത്തേറി
സുഖനിദ്ര പ്രാപിച്ച മനുജന്‍
മറന്നുപോകിലും !
അവന്റെ ജീവിതചൂടില്‍
ഒറ്റയിലയുടെ തണല്‍പോലും
അന്യമാകുകയാണ് .

Tuesday, May 17, 2011

ഭൂതത്താന്‍ !!

അശാന്തിയുടെ പ്രപഞ്ചത്തിന്‍
മാറ്റൊലികൊണ്ടൊരു പുതു -
മാമ്പഴക്കാലമെത്തിനില്‍ക്കുന്നോ
രെന്‍ നടുമുറ്റത്തോരോ -
യിലകള്‍ കൊഴിയുന്തോറും
അറിയുന്നോരാ നിധി
കാക്കും ഭൂതത്താനെ !!!

തമസ്സിലേക്ക് വഴിതെളിച്ച്
ദീപങ്ങള്‍ കെടുത്തി
രക്തപുഷപ്പങ്ങള്‍ വര്‍ഷിച്ചു
ഭൂതമട്ടഹസിക്കുന്നോരോ നിശയിലും !!

ദൈവമല്ല , മാനുജനല്ല
നാളെയുടെ വിശ്വപ്രഭ
ചൊരിക്കും നിധിയുടെ
വെറും കാവല്‍ക്കാരന്‍ !!

നീരാഞ്ജനം തേടിയലയുന്ന
ഓരോ മൂര്‍ത്തിക്കുമുണ്ട്സ്ഥാനമാ മണ്ണില്‍
സൂര്യതപത്തലെരിയുന്ന
നീരാഞ്ജന മുറ്റത്തു
സന്ധ്യയുടെ മറ നീങ്ങിയകലുംബോള്‍
മണ്ണിന്‍ സുഗന്ധം ക്ഷാരമായി മാറുന്നു !!!

ഒടുവില്‍

ശാന്തിയുടെ പ്രപഞ്ചത്തിലേക്ക്
അലയുന്നോരോ ഭൂതത്താന്മാര്‍
ശാന്തിയുമാശാന്തിയും
ഒത്തുചെരുമീ പ്രപഞ്ചത്തിന്‍
സുഗന്ധമറിയാതെ പോകുന്നു ?!

Tuesday, March 29, 2011

വിടചൊല്ലുന്നു !!

ഏകാന്ത പഥികനായൊരു
എഴയിതാ അജ്ഞാതവാസ -
മുപേക്ഷിച്ചു മറ്റൊരു ദിക്കി-
ലേക്കെന്തിനെന്നറിയാതെ ചേക്കേറുന്നു

ദിനങ്ങള്‍ ബാക്കി നില്‍ക്കെ
വിടചോല്ലിപിരിയാന്‍
വിതുമ്പി നില്‍ക്കുന്ന സ്നേഹ-
മനസ്സുകളുടെ ധ്വനികള്‍

കാലഹരണപ്പെട്ട ചില ഓര്‍മ്മകള്‍
തിരക്കിന്‍ വീഥിയില്‍
വലിച്ചെറിഞ്ഞു പുതുമനസ്സായി ,
പുതു ജീവനായി
ജന്മമണ്ണിന്‍ ഗന്ധമേറാന്‍ യാത്രയാകുന്നു !!

നഷ്ട്ടമായതൊന്നും നഷ്ട്ടമല്ലന്നും
ജീവിതയുയര്‍ച്ചകളുടെ ബാക്കി
പത്രം മുന്നില്‍ നില്‍ക്കവേയിനി
ഒരു തിരിച്ചുവരവിന്റെ
ആവശ്യമില്ലാതിരിയ്ക്കുന്നു !

അനുഭവങ്ങളോരോന്നും
പകര്‍ത്തിയെടുത്തു മനസ്സിന്‍
കോണിലൊരിടത്ത് പ്രതിഷ്ടിച്ചു !

ഇനി,

പോകാനൊരുപാടുണ്ട്
വഴികളുണ്ട് ,
ആ വഴികളിലൊന്നുമേ,
ഓര്‍മ്മകളുടെ നേര്‍ത്ത
വേദന പോലും തിരിച്ചറിയില്ല

വളര്‍ത്തുകയും
തളര്‍ത്തുകയുംചെയ്ത
മഹാനഗരത്തിന്
വിടചൊല്ലുന്നുമെന്നന്നേക്കുമായി !!

നന്ദി !!നന്ദി !!നന്ദി !!


എന്നന്നേക്കുമായി മുംബൈക്ക് വിട !!.... താല്‍ക്കാലികമായി ചിന്തകള്‍ക്കും എഴുത്തിനും വിട .........